Breaking News

Breaking News

Tuesday, March 10, 2015

നിങ്ങള്‍ അറിയുന്ന ശ്രീനാരായണഗുരു





  1. നവോത്ഥാനനായകന്‍  ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
    1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
    ചെമ്പഴന്തി (ഈഴവ സമുദായത്തില്‍)
    വയല്‍വാരം വീട്.
    പിതാവ്: കൊച്ചുവിളയില്‍ മാടന്‍, മാതാവ്:  കുട്ടിയമ്മ
  2.  ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്  ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിത ലക്ഷ്യവും. എന്നാല്‍ ഈ ആശയത്തിന്‍റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് ആരായിരുന്നു ?
    ശിവരാജയോഗി തൈക്കാട്‌ അയ്യാ സ്വാമി(1813 - 1909). 
    (സുബ്ബയ്യന്‍ എന്നാണ് യഥാര്‍ത്ഥ നാമം )
    സ്വാതി തിരുനാള്‍
    , അയ്യാ വൈകുണ്‌ഠന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു, അയ്യന്‍കാളി ,കേരള വര്‍മ്മ കോയിത്തമ്പുരാന്‍ തുടങ്ങിയവര്‍ ശിഷ്യ ഗണങ്ങള്‍ ആണ്.ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍ ഒരേ ഒരു ജാതി താന്‍ ഒരേ ഒരു കടവുള്‍ താന്‍ ഇതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍
  3. ശ്രീനാരായണഗുരുവിനെ കുട്ടിക്കാലത്ത് എന്ത് പേരില്‍ ആണ് വിളിച്ചിരുന്നത് ?
    നാണു ( നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്‌ )
  4. തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാന്‍ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിക്കാന് ശ്രീനാരായണഗുരുവിനെ പ്രേരിപ്പിച്ച വ്യക്തി ?
    ഡോ. പല്‍പു (1903-ല്‍ )
  5. ശ്രീനാരായണ ഗുരുവിന്‍റെ പത്നിയുടെ പേരെന്തായിരുന്നു ?
    കാളിയമ്മ
    അദ്ദേഹത്തിന്‍റെ പിതാവിന്‍റെ ഭാഗിനേയി ( Niece) ആയിരുന്നു 
    എന്നാല്‍ ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാനന്‍ സാധിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു.
  6. ശ്രീനാരായണഗുരുവിന്‍റെ ആത്മ മിത്രമായിരുന്നു കുഞ്ഞന്‍പിള്ള. പിന്നീട് അദ്ദേഹം ഏത് പേരില്‍ പ്രസിദ്ധനായി മാറി ?
    ചട്ടമ്പിസ്വാമികള്‍ 
    തൈക്കാട്‌ അയ്യാ സ്വാമികളെ ഗുരുദേവന് പരിചയപ്പെടുത്തി കൊടുത്തത് ചട്ടമ്പിസ്വാമികള്‍ ആയിരുന്നു
  7. ശ്രീനാരായണഗുരു സന്യാസ ജീവിതം ആരംഭിക്കുന്നത് എവിടെ വച്ചാണ് ? (അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്ന സ്ഥലം)
    മരുത്വാമല
  8. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്
    ' ഗുരുമുഖത്തുനിന്ന് ഉതിര്‍ന്ന ഈ ദിവ്യ മന്ത്രം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? 
    ഉത്തരം : അരുവിപ്പുറം പ്രതിഷ്ഠ
  9. കേരള നവോദ്ധാനത്തിലെ നാഴികക്കല്ല് ആയ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം ?
    ഉത്തരം : 1888 ഫെബ്രുവരി 20 ന് (ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ ആയിരുന്നു ശിവ പ്രതിഷ്ഠ നടത്തിയത് )
  10. ദേശാടനം ഉപേക്ഷിച്ച ശ്രീനാരായണഗുരു ആദ്യമായി സ്ഥാപിച്ച ആശ്രമം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
    ഉത്തരം : ശിവഗിരിയില്‍ (1904 
    ല്‍ സ്ഥാപിതമായി)
  11. ശ്രീനാരായണഗുരു സന്ദര്‍ശിച്ച വിദേശ രാജ്യം ?
    ഉത്തരം : ശ്രീലങ്ക (1918 - 1923 കാലഘട്ടങ്ങളില്‍)
  12. നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ച ഗുരുദേവ ശിഷ്യന്‍ ?
    ഉത്തരം : നടരാജ ഗുരു. (1923-ല്‍)
    ഊട്ടിയിലെ ഗുരുകുലം സ്ഥാപിച്ചതും(1928-ല്‍)
    ഗുരു ആയിരുന്നു അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഫ്രാന്‍സിലേക്ക് അയച്ചത്
  13. ഓം സാഹോദര്യം സര്‍വത്ര എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിരുന്ന അദ്വൈത ആശ്രമം ശ്രീനാരായണ ഗുരു സ്ഥാപിച്ചത് എവിടെ ആയിരുന്നു ?
    ഉത്തരം : ആലുവയില്‍ (1913-ല്‍)
    പ്രതിഷ്ട ഉണ്ടായിരുന്നില്ല
  14. ആദ്യമായി ഭാരതീയ തപാല്‍ മുദ്രണത്തില്‍ പ്രത്യക്ഷപ്പെട്ട കേരളീയന്‍ ശ്രീനാരായണഗുരുവാണ്‌. ഏത് വര്‍ഷമായിരുന്നു അത് ?
    ഉത്തരം : 21 ഓഗസ്റ്റ്‌ 1967
    0.15 രൂപയുടെ സ്റ്റാമ്പ്‌ ആയിരുന്നു 
    രൂപാ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ് (2005 ല്‍ ആയിരുന്നു)
  15. കര്‍ണാടകയിലെ കുദ്രോളിയില്‍ ഗുരു സ്ഥാപിച്ച ക്ഷേത്രം ?
    ഉത്തരം : ഗോകര്‍ണേശ്വരനാഥ ക്ഷേത്രം
  16. ഇന്ത്യയുടെ നവോത്ഥാന നായകനും ഋഷി തുല്യനുമായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം ?
    ഉത്തരം : 1922 നവംബര്‍ 22 ന്
  17. അരുവിപ്പുറത്ത് ബലികര്‍മ്മാദികള്‍ നടത്തുന്നതിന് മേല്‍നോട്ടംവഹിച്ചുവന്ന ഒരു സഭയെ ആണ് അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരില്‍ ഗുരു രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തത്. എന്തായിരുന്നു ആ സഭയുടെ പേര് ?
    ഉത്തരം : വാവൂട്ടുസഭ 
    1899-ല്‍ ആണ് അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരണം 
    അതായിരുന്നു പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (SNDP) ആയി മാറിയത്
  18. 1903 ജനുവരി 7-ന് ആരംഭിച്ച  ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (SNDP) പ്രസിഡന്റ് ആരായിരുന്നു ?
    ഉത്തരം : നാരായണഗുരു 
    ജനറല്‍ സെക്രട്ടറി :  കുമാരനാശാന്‍ (1924 ല്‍ ഒരു ബോട്ട് അപകടത്തില്‍ കൊല്ലപ്പെട്ടു)
  19. മഹാത്മാ ഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത് എവിടെ വച്ചാണ് ?
    ഉത്തരം : വര്‍ക്കല ശിവഗിരി മഠത്തില്‍ 
    1925 മാര്‍ച്ച്‌ 12-ല്‍ 
    സി.രാജഗോപാലാചാരി, ഇ വി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരെയും സന്ധിച്ചത് അതേ സമയത്ത് തന്നെ ആയിരുന്നു
  20. എവിടെ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത് ?
    ഉത്തരം : ശിവഗിരി

    1928 സെപ്റ്റംബര്‍ 20-ന്
  21. ശ്രീനാരായണഗുരുവിന്‍റെ പിന്‍ഗാമിയായി നിയമിതനായത് ആരായിരുന്നു ?
    ഉത്തരം : ശ്രീ ബോധാനന്ദ സ്വാമികള്‍ 
    (1925 സെപ്റ്റംബര്‍ 27 ന് )
  22. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ടത് 1927 ല്‍ ആയിരുന്നു. എവിടെ ആയിരുന്നു അത് ?
    ഉത്തരം : തലശ്ശേരി
  23. രാജ്യാന്തര ശ്രീനാരായണ വര്‍ഷം ആയി ആചരിച്ചത് എന്ന് ആയിരുന്നു ?
    ഉത്തരം : 1977  (
    International Sree Narayana year celebration )
  24. ആദ്യത്തെ ശ്രീനാരായണ ഗുരു സ്തൂപം സ്ഥിതി ചെയ്യുന്ന ജില്ല ?
    തൃശൂര്‍ (ഇരിഞ്ഞാലക്കുട)
    ഉത്തരം : 1985 ല്‍  സ്ഥാപിതമായി
  25. ശ്രീനാരായണഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി 2009 ല്‍ ശ്രീനാരായണ ഗുരു സ്റ്റാമ്പ് പുറത്തിറക്കിയ വിദേശ രാജ്യം ?
    ഉത്തരം :  ശ്രീലങ്ക
Read more ...

Monday, January 12, 2015

ദൈവ ദശകത്തിന്റെ പ്രാധാന്യം

ദൈവദശകം എന്നാ ചെറിയ കൃതിയ്ക്ക് എന്തിനാണ് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നത് എന്നരീതിയിലുള്ള ചില ചോദ്യങ്ങള്‍ പലരും ചോദിയ്ക്കുന്നത് വായിച്ചു. ദൈവദശകത്തില്‍ എന്താണ് അത്ര വിശേക്ഷമായി ഉള്ളത് എന്ന് അറിയണം എങ്കില്‍ അതിനെക്കുറിച്ച്‌ അറിയാന്‍ ശ്രമിയ്ക്കണം. ചിലര്‍ സ്വയം പൊതുജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത് എന്തോ വലിയ യോഗ്യതയാണ് എന്ന് തെറ്റിദ്ധരിച്ച്‌ ദൈവദശകം എന്നാ കൃതിയെ നിസ്സാരവല്‍ക്കരിച്ച് എഴുതിയത് ഇന്ന് വായിക്കാന്‍ ഇടയായി. അവര്‍ക്ക് എന്തായാലും ദൈവദശകത്തിനെ കുറിച്ച് അറിയാന്‍ താല്പര്യമില്ല. താല്പര്യമുള്ളവര്‍ കൂടി അങ്ങനെയുള്ളവരുടെ വിവരക്കേട് കേട്ട് തെറ്റിദ്ധരിച്ചാലോ എന്ന് കരുതി പെട്ടന്ന് എഴുതിയ പോസ്ടാണ് ഇത്. അതിന്‍റേതായ കുറ്റങ്ങള്‍ കാണും. പക്ഷെ ദൈവദശകം എന്നാ കൃതി ശ്രദ്ധിച്ച് മനസിലാക്കിയാല്‍ ഏതു ഗംഭീരമായ വേദാന്ത കൃതിയിലും അടങ്ങിയിരിയ്ക്കുന്ന ജ്ഞാനം വ്യക്തമായി തെളിഞ്ഞുകിട്ടും എന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട.
ഒരിയ്ക്കല്‍ വേദാന്ത സംശയങ്ങള്‍ ചോദിച്ച ഒരു ശിഷ്യനോട് ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞ ഉപദേശത്തില്‍ നിന്നും തുടങ്ങാം. ഗുരുദേവന്‍ പറഞ്ഞത് ഇങ്ങനെയാണ് " വേദാന്തം അധികമൊന്നും മനസിലാക്കാനില്ല, കടലിലെ ഒരു തിര കടലില്‍നിന്നും എങ്ങനെ അന്യമല്ലയോ, അതുപോലെ നമ്മള്‍ അനുഭവിയ്ക്കുന്ന ഈ ജഗത്ത് ദൈവത്തില്‍ നിന്നും അന്യമല്ല". അതായത് ദൈവത്തിന്റെതന്നെ പല പല രൂപങ്ങള്‍ മാത്രമാണ് നാം അനുഭവിയ്ക്കുന്ന എല്ലാം. നമ്മുടെ ഉള്ളില്‍തന്നെ നാം ഉണ്ടെന്ന് അനുഭവിയ്ക്കുന്ന സൂഷ്മമായ മനസുമുതല്‍ സൂര്യചന്ദ്രന്മാര്‍ ഉള്‍പ്പെട്ട അനന്തകോടി ബ്രഹ്മാണ്ഡം വരെ ഭഗവാന്റെ രൂപങ്ങളില്‍ ഉള്‍പ്പെടുന്നു. അപ്പോള്‍ ദൈവത്തിനെ അല്ലാതെ ഇവിടെ വേറൊരു വസ്തുവിനെയും നമ്മളാരും അനുഭവിയ്ക്കുന്നില്ല. ഇത് മനസിലാക്കാനുള്ള ധീരതയില്ലാത്ത ഭീരുക്കള്‍ ദൈവം വലിയ കുഴപ്പക്കാരനാണ്, ദൈവം ലോകത്തില്‍ ആകെ പ്രശ്നങ്ങളെ സ്രിക്ഷ്ടിയ്ക്കുന്നു, ദൈവം സ്രിക്ഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്ന ന്യായമില്ലാത്തവാനാണ് എന്നെല്ലാം പറഞ്ഞ് പരിതപിച്ച് ജീവിയ്ക്കുന്നു. ഈ രീതിയിലുള്ള എല്ലാ അജ്ഞാനത്തിന്റെയും ഹേതു ഗുരുവിന്റെ ഈ ഉപദേശം ഉള്‍ക്കൊള്ളാനുള്ള സുകൃതം ഇല്ലായ്മ മാത്രമാണ്. അജ്ഞന്‍റെ കാരുണ്യം കൊണ്ട് ജഗത്ത് നിലനില്‍ക്കുന്നു എന്ന് വസിഷ്ഠന്‍ രാമനോട് പറയുന്നത് ഈ സത്യബോധതിന്റെ വെളിച്ചത്തിലാണ്.
ഈ രീതിയില്‍ പലപല രൂപങ്ങള്‍ കൈക്കൊണ്ടുനില്‍ക്കുന്ന ദൈവം ആരാണ്, ആ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് ഗുരുദേവന്റെ വാക്കുകള്‍ ശ്രദ്ധിച്ച് ഒന്ന് മനസിലാക്കിയിരിയ്ക്കണം. ഗുരുദേവന്‍ ആത്മോപദേശ ശതകം പോലുള്ള കൃതികളില്‍ ദൈവത്തിന്റെ സ്വരൂപം വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശാസ്ത്രീയമായ നിര്‍വചനം സ്വയം ഉണ്ട് എന്ന് സ്വന്തം ഉണ്മയെ അറിയുവാന്‍ കഴിയുന്ന വസ്തു എന്നതാണ്. ആ വസ്തു സ്വയം തന്റെ നിലനില്‍പ്പിനെ അറിയുകയും അതേസമയം തന്നെ മറ്റ് എല്ലാ ജടവസ്തുക്കളുടെയും നിലനില്‍പ്പിനെ അറിയുകയും ചെയ്യുന്നു. അതായത് നമ്മുടെ ചുറ്റും അനേക രൂപങ്ങളിലും നാമങ്ങളിലും നിലനില്‍ക്കുന്നതായി നാം അറിയുന്ന വസ്തുക്കള്‍ യഥാര്‍ഥത്തില്‍ ഉള്ളതായിതീരുന്നത് ആ ദൈവത്തിന്റെ സാന്നിധ്യത്തില്‍ മാത്രമാണ്. അങ്ങനെ സ്വന്തം ഉണ്മ തിരിച്ചറിയുകയും അതെ സമയം തന്നെ ഈ ജഗത്തിന് ഉണ്ട് എന്ന് പ്രകാശിയ്ക്കാന്‍ ഇടംകൊടുതും നിലനില്‍ക്കുന്ന ആ പരമകാരണതിനെ ഉപനിഷത്തുക്കള്‍ ബോധം, ആത്മാവ്, ദൈവം, എന്നെലാം പലപേരുകളില്‍ വിളിയ്ക്കുന്നു. ഗുരുദേവന്‍ തന്റെ കൃതികളില്‍ പലപ്പോഴും അറിവ് എന്ന മലയാള പദംകൊണ്ടാണ് ആ ബോധത്തിനെ അല്ലെങ്കില്‍ ഈശ്വരനെ സൂചിപ്പിയ്ക്കുന്നത്. അപ്പോള്‍ ദൈവം എന്നാല്‍ ശുദ്ധമായ ബോധം എന്ന് അറിയണം, അതുപോലെ ഈ കാണുന്ന ജഗത്തിനു ബോധത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും നിലനില്പ്പുള്ളതായി അനുഭവമുണ്ടോ എന്നുകൂടി ചിന്തിച്ച് നോക്കുക. ഈ ലോകം എത്ര ഗംഭീരമായത്‌ ആയിരുന്നാലും ഒരു വിശേഷവും ഇല്ല. ബോധത്തിന്റെ പശ്ചാത്തലത്തില്‍ അല്ലാതെ ഗംഭീരമായ ഒരു പ്രപഞ്ചവും ഉള്ളതാകില്ല. ഈ ശുദ്ധബോധത്തില്‍ എങ്ങനെ ജഗത്തിന്റെ കാഴ്ച ഉണ്ടായി? ഈ ചോദ്യത്തിന് ഒരു ഉത്തരവും പറയാന്‍ കഴിയില്ല. അതിനു കാരണം യഥാര്‍ഥത്തില്‍ ഇങ്ങനെ ഒരു ജഗത്ത് ബോധത്തില്‍ ഉണ്ടായിട്ടില്ല എന്നതുതന്നെ. ഇത് ഒരു ഭ്രമദ്രിശ്യം മാത്രമാണ് എന്ന് വേദാന്തം പറയുന്നു. ഈ ഭ്രമം ഉണ്ടാക്കുന്ന ശക്തിയെ മായ അല്ലെങ്കില്‍ അവിദ്യ എന്നാണ് വിളിയ്ക്കുന്നത്. അപ്പോള്‍, ഉണ്ടായിട്ടില്ലാത്ത പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് വ്യക്തമാണ്. മരുഭൂമിയിലെ കാനല്‍ജലത്തില്‍ എങ്ങനെ വെള്ളമുണ്ടായി എന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം തരാന്‍ കഴിയുമോ? പിന്നെ അവിടെ ഒരു വലിയ ജലാശയം അലയടിയ്ക്കുന്നതായി കാണുന്നതോ? കാണുന്നു എങ്കില്‍ അത് ഭ്രമം മാത്രമാണ്, അല്ലാതെ അവിടെ ഒരുതുള്ളി വെള്ളംപോലും ഇല്ല. ശരി, അപ്പോള്‍ ഈ ബോധം എവിടെയിരിയ്ക്കുന്നു? നമ്മള്‍ ഓരോരുത്തരും ഞാനുണ്ട് ഞാനുണ്ട് എന്ന് സ്വയം അനുഭവിയ്ക്കുന്നു. അതേ സമയം അനന്തകോടി ബ്രഹ്മാണ്ടാങ്ങളുടെ അനുഭവവും നമുക്കുണ്ട്. അപ്പോള്‍ ബോധം നമ്മളില്‍ നിന്നും അന്യമല്ല. നമുക്ക് ബോധത്തിന്റെ അല്ലെങ്കില്‍ ദൈവത്തിന്റെ ഗുണങ്ങള്‍ സ്വയം കാണാന്‍ കഴിയുന്നു. പക്ഷെ നമ്മള്‍ പരമകാരണമായ ആ ബോധം തന്നെയാണ് എന്ന അനുഭവം നമുക്ക് ലഭിയ്ക്കുന്നില്ല. എന്താണതിനു കാരണം? അതിനുകാരണം നമ്മുടെമുന്നില്‍ മായസ്രിഷ്ടിയ്ക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദൃശ്യങ്ങളെ നമ്മള്‍ സത്യമെന്ന് കരുതി എണ്ണിയാലൊടുങ്ങാത്ത വസ്തുക്കള്‍ക്ക് പിറകെ മനസിനെ പായിച്ചു നമ്മള്‍ നമ്മളെത്തന്നെ അറിയാന്‍ കൂട്ടാക്കാതെ ജീവിതം നയിയ്ക്കുന്നു എന്നതുതന്നെയാണ്. അപ്പോള്‍ ഈ ലോകത്തിനെ അറിയണ്ടേ? തീര്‍ച്ചയായും,അറിയണം, കാരണം നമ്മള്‍ ലോകത്തിലാണ് ഇപ്പോള്‍ ജീവിയ്ക്കുന്നത്. അപ്പോള്‍ നമുക്ക് എങ്ങനെ നമ്മില്‍ ദൈവത്തിന്റെ പ്രകാശം തിരിച്ചറിയാന്‍ കഴിയും? അതിനുള്ള വഴിയാണ് ഗുരുദേവന്‍ ദൈവദശകത്തിന്റെ ആദ്യ പദ്യത്തില്‍ ഉപദേശിയ്ക്കുന്നത്.
"ദൈവമേ! കാത്തുകൊൾകങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ‌-
രാവിവൻതോണി നിൻപദം"
ദൈവമേ, ഇവിടെ പലതുണ്ട് എന്ന ഭ്രമം ഹേതുവായി എന്നില്‍ ഉണ്ടായ ഭേദചിന്തയും രാഗദ്വേക്ഷവും കാരണം ഞാന്‍ സര്‍വശക്തനായ നീയാണ് എന്ന അനുഭവം മറയ്ക്കപ്പെട്ടുപോയി. എനിയ്ക്ക് നീയുമായി എകീഭവിയ്ക്കാനാകണം എന്ന അതിയായ ആഗ്രഹം നിലനില്‍ക്കുന്നു. ഇപ്പോള്‍ ഞാനും നീയും രണ്ടായി തോന്നുന്നു. ഭഗവാനേ അതിനാല്‍ ബന്ധനത്തില്‍ പെട്ടുപോയവനെ പോലെ കഴിയുന്ന ഞാന്‍ നിത്യമുക്തനായ നിന്നോട് ഇങ്ങ് സംസാരസാഗരത്തില്‍പെട്ട് വിഷമിയ്ക്കുന്ന എന്നെ കാക്കണമേ എന്ന് അപേക്ഷിയ്ക്കുന്നു. നീ എന്നെ ഒരിയ്ക്കലും കൈവിടരുത്. നിന്നെ അറിയാന്‍ തടസമായി നില്‍ക്കുന്നത് ഇവിടെ പലതുണ്ട് എന്ന് കാട്ടി ഭ്രമിപ്പിയ്ക്കുന്ന ഈ സംസാര സാഗരമാണ്. ഈ സാഗരവുമായി നിനക്ക് ഒരു ബന്ധവും ഇല്ല. കാരണം നീ മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത ശുദ്ധ ബോധമാണല്ലോ. മായയുടെ സ്പര്‍ശംപോലും ഇല്ലാത്ത നീ എങ്ങനെ മായക്കടലില്‍ കിടക്കുന്ന എന്നെ രക്ഷിയ്ക്കും? ഒരേ ഒരു വഴിയേ അതിനുള്ളൂ. എപ്പോഴും എല്ലാറ്റിലും നാവികനായ ഭഗവാനെ ദര്‍ശിയ്ക്കുക എന്ന ഒരു കര്‍മപരിപാടി ഒരു ശക്തമായ മായാതോണിയായി ഈ മായക്കടലില്‍ ഉണ്ട്. ആ തോണി യഥാര്‍ഥത്തില്‍ ഭഗവാന്‍ അല്ല. പക്ഷെ ആ മായാ തോണിയില്‍ കയറിയവനെ ഭഗവാന് തന്നിലേയ്ക്കു എത്തിയ്ക്കാന്‍ കഴിയും. ഞാന്‍ ആ തോണിയില്‍ കയറാന്‍ തയാറാണ്. ഈ സാഗരം കടക്കാന്‍ സഹായിക്കുന്ന കപ്പല്‍ നിന്റെ സ്മരണ, അല്ലെങ്കില്‍ നിന്റെ നാമം മാത്രമാണ്.
"ഒന്നൊന്നായെണ്ണിയെണ്ണിത്തൊ
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം"
പലതുണ്ട് എന്ന കാഴ്ച നിന്നെ എന്നില്‍ തെളിഞ്ഞ് അനുഭവിയ്ക്കാന്‍ തടസമായി നില്‍ക്കുന്നു. അതിനാല്‍ എല്ലാറ്റിലും ഭഗവാനെ ദര്‍ശിയ്ക്കുക എന്ന തോണിയില്‍ ഞാന്‍ കയറി. പലതിനെ എണ്ണിയെണ്ണി മാറ്റി അവിടെ ഒന്നിനെ കാണാന്‍ ശ്രമിയ്ക്കുക എന്ന തോണിയില്‍ കയറാന്‍ തയാറായാല്‍ അവസാനം എത്തുന്ന കരയാണ്‌ നിര്‍വ്വികല്പ സമാധി എന്ന അവസ്ഥ. ശുദ്ധബോധ രൂപനായ നാവികനും പലതിന്റെ കാഴ്ചകളെ തള്ളിക്കളഞ്ഞുകൊണ്ട് അവിടെയെല്ലാം നാവികനായ ഭഗവാനെമാത്രം ദര്‍ശിയ്ക്കാന്‍ തയാറായ യാത്രക്കാരനും ഒന്നാകുന്ന അനുഭവമാണ് ആ സമാധി അവസ്ഥ. അവിടെ പിന്നെ ഒരു സ്പന്തനം പോലും സാധ്യമല്ല. കാരണം ഭാഗവാനില്‍നിന്നും വ്യത്യസ്തമായ സ്പന്തനം എങ്ങിനെ ഉണ്ടാകും. അത് സാധ്യമേ അല്ല. ശുദ്ധബോധം ഘനീഭവിച്ച അവസ്ഥയില്‍ ഒരു ചലനംപോലും നിലനില്‍ക്കില്ല.
"അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ."
ഈ പ്രപഞ്ചത്തിന് ഒരു സ്വഭാവമുണ്ട്. നമുക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഇവിടെ തന്നെ ഭഗവാന്‍ തരുന്നുണ്ട്, അല്ലെങ്കില്‍ തരാനായി കരുതിവെച്ചിട്ടുണ്ട്. വിശപ്പിനു ആഹാരം, ദാഹത്തിനു ജലം, വസ്ത്രം വേണമെങ്കില്‍ വസ്ത്രം, വീടുവേണമെങ്കില്‍ വീട് എന്നിങ്ങനെ എന്തെന്ത് സൌകര്യങ്ങള്‍ വേണമോ അത് ഇവിടെത്തന്നെ ലഭ്യമാണ്. കൂടുതല്‍ സൌകര്യങ്ങള്‍ വേണം എന്ന ആഗ്രഹം ഉണ്ടായാല്‍ ആ സൌകര്യങ്ങളും യാധാര്ധ്യമാകുന്ന രീതിയില്‍ തന്നെയാണ് ഈ പ്രപഞ്ചഭ്രമം ബോധത്തില്‍ ഉണ്ടായത്. ഭഗവാന്റെ സൃഷ്ടിയുടെ ഈ രഹസ്യം ഉപയോഗിച്ച് ആധുനിക ശാസ്ത്രം വീണ്ടും വീണ്ടും സുഖത്തിനും സൌകര്യത്തിനും വേണ്ടുന്ന കാര്യങ്ങള്‍ സൃഷ്ടിയ്ക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ എല്ലാര്‍ക്കും കാണാം. ഭഗവാന്‍ എല്ലാ സൌകര്യങ്ങളും തരുന്നു. പക്ഷെ ഭഗവാനെ തരുന്നില്ല. മാത്രമല്ല, സൌകര്യങ്ങള്‍ എല്ലാം കിട്ടുമ്പോള്‍ തന്റെ സ്വരൂപമായ ഭഗവാനെ കൂടുതല്‍ കൂടുതല്‍ മറന്നുപോകുകയും ചെയ്യുന്നു. അപ്പോള്‍ ഈ സൌകര്യത്തില്‍ നിന്നുകൊണ്ട് എങ്ങനെ ഭഗവാനെ നേടാം? അതിന് ഒരേ ഒരു വഴിയെ ഉള്ളൂ. ഭഗവാനേ, ഞാന്‍ അനുഭവിയ്ക്കുന്ന ഈ സൌകര്യങ്ങള്‍ക്ക് എല്ലാം ഉടമ നീതന്നെയാണ് എന്ന് ഉറപ്പാക്കി ആ സൌകര്യങ്ങളിലും ഭഗവാന്റെ മഹത്വം കാണുക. അങ്ങനെയാണെങ്കില്‍ തോണിയിലെ യാത്ര അതീവ സുഗമമാകും.
"ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം."
ഭഗവാനില്‍ ഉണ്ടായി നിലനിന്ന് ലയിയ്ക്കുന്ന ഈ പ്രപഞ്ചത്തിനെ സമുദ്രവുമായി ഉപമിച്ച് സ്രിഷ്ടിരഹസ്യം വ്യക്തമാക്കുന്ന രീതി ഗുരുദേവന്‍ തന്നെ ആത്മോപദേശ ശതകത്തില്‍ ചെയ്തിട്ടുണ്ട്.
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.
പ്രപഞ്ചഭ്രമത്തിന്റെ ഉല്പ്പത്തിയെ സമുദ്രവുമായി താരതമ്യപ്പെടുത്തി വ്യക്തമാക്കുകയാണ് ദൈവദശകത്തിലെ നാലാം പദ്യത്തില്‍. സമുദ്രത്തില്‍ ഇളകിമറിയുന്ന നുരയും പതയും ഒക്കെ നിറഞ്ഞ ഉപരിഭാഗം ഉണ്ട്, ആ ഇളകിമറിച്ചിലിന് കാരണമാകുന്ന തിരകള്‍ ഉണ്ട്, ആ തിരകളെ ഉണ്ടാക്കുന്ന കാറ്റുണ്ട്, ഈ ചലനങ്ങള്‍ ഒന്നും ഇല്ലാതെ അഗാധമായ നിശബ്ദശാന്തയില്‍ നിലകൊള്ളുന്ന ആഴങ്ങള്‍ ഉണ്ട്. പലതുകണ്ട് ഭ്രമിയ്ക്കുന്ന നമ്മള്‍ ഇളകി മറിയുന്ന സമുദ്രഭാഗത്ത്‌ അകപ്പെട്ട അവസ്ഥയിലാണ്. സത്യബോധം നഷ്ടപ്പെട്ട ഭ്രമത്തിന് കാരണം മായാശക്തിയാണ്. അതായത് കടല്‍ ഇളകിമറിഞ്ഞു നുരയും പതയും ഉണ്ടാകുന്നതിനു കാരണം കടലിലെ തിരയെന്നതുപോലെ മായാശക്തി പലതിനെ കാണിച്ച് ജീവനെ ഭ്രമിപ്പിയ്ക്കുന്നു. കടലിലെ തിരയ്ക്ക് കാരണം കാറ്റാണ്. അതുപോലെ മായാശക്തിയ്ക്ക് കാരണം ദൈവത്തിന്റെ മഹിമ (കേവലത്തിന്‍ മഹിമ അഥവാ മഹാനാത്മ) ആകുന്നു. ഈ ഹിരണ്യഗര്‍ഭന്‍ അഥവാ പ്രജാപതി പ്രാണശരീരിയാണ്. ആധുനിക ശാസ്ത്രം പറയുന്ന കോസ്മിക് എനര്‍ജി തന്നെയാണ് ഈ മഹത്തത്വം. ശുദ്ധബോധം സമുദ്രത്തിലെ ചലനമറ്റ ആഴങ്ങളെപ്പോലെ ശാന്തവും സ്പന്തന രഹിതവും ആകുന്നു. ഈ രീതിയിലുള്ള ഭഗവാന്റെ സ്വരൂപം നമ്മുടെ ബുദ്ധിയ്ക്ക് തെളിഞ്ഞ് പ്രകാശിയ്ക്കണം.
"നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതുംസൃഷ്ടടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
ക്കുളള സമഗ്രിയായതും."
യഥാര്‍ഥത്തില്‍ ഇവിടെ ഒരു പ്രപഞ്ചവും ഇല്ല. പിന്നെ ഈ കാണുന്ന പ്രപഞ്ചാമോ? പ്രപഞ്ചത്തെ കാണുന്നു എങ്കില്‍ അത് മരുഭൂമിയില്‍ കാണുന്ന കാനല്‍ ജലം പോലെ ഇല്ലാത്ത കാഴ്ചയാണ്. അപ്പോള്‍ ദൈവം മരുഭൂമിയുടെ സ്ഥാനത്തും പ്രപഞ്ചം കാനല്‍ ജലത്തിന്റെ സ്ഥാനത്തുമാണ്. കാനല്‍ ജലത്തിനെ ആര് സൃഷ്ടിച്ചു? മരുഭൂമി സൃഷ്ടിച്ചു എന്നേ ഉത്തരം പറയാന്‍ കഴിയൂ. കാനല്‍ ജലം എന്ന വസ്തു യഥാര്‍ഥത്തില്‍ എന്താണ്? സംശയമെന്ത്, അത് മരുഭൂമി തന്നെ. കാനലില്‍ ഉണ്ടെന്ന് തോന്നുന്ന ജലവും അലകളും എന്താണ്? അതും മരുഭൂമി തന്നെ. കാനല്‍ ജലം ഉണ്ടാക്കാനുള്ള സാമഗ്രി എന്താണ്? ഒരു സംശയവും ഇല്ല, സാമഗ്രിയും മരുഭൂമി തന്നെ. ഇതുപോലെ പ്രപഞ്ചത്തിന്റെ സ്വരൂപം വ്യക്തമായി മനസിലാക്കി ദൈവം തന്നെയാണ് സൃഷ്ടിയും, സ്രഷ്ടാവും, സ്രിഷ്ടിജാലവ്യം, സൃഷ്ടിയ്ക്കുള്ള സാമഗ്രിയും എന്ന് ചിന്തിച്ചു അറിയണം..
"നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നൽകുമാര്യനും."
ഇനി ഇല്ലാത്ത പ്രപഞ്ചത്തിനെ ഉണ്ടെന്ന് കാട്ടുന്ന മായാശക്തിയെ കുറിച്ച് ചിന്തിയ്ക്കാം. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്ന ശക്തി ആരുടെ ശക്തി? സംശയമെന്ത്, അത് മരുഭൂമിയുടെ ശക്തി തന്നെ. മരുഭൂമിയില്‍ കാനല്‍ ജലത്തിനെ കാട്ടുന്നതാര്? അതും മരുഭൂമി തന്നെ. പ്രപഞ്ച സൃഷ്ടിയെ മരുഭൂമിയിലെ കാനല്‍ജലം എന്ന ഭ്രമവുമായി ഒന്ന് താരതമ്യം ചെയ്താല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിയ്ക്കുന്ന മായാ ശക്തിയും മായാവിയും ദൈവം തന്നെയാണ് എന്ന് മനസിലാക്കണം. ഇനി മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരിയെ ഒന്നുകൂടി വിശദമായി ചിന്തിയ്ക്കാം. ഈ കാര്യങ്ങളിൽ മരുഭൂമിയും കാനൽ ജലവും തമ്മിലുള്ള ബന്ധം അത്രത്തോളം ശരിയാകില്ല. അതിനു കാരണം മരുഭൂമി എന്നത് നമ്മുടെ ബുദ്ധിയ്ക്ക് ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടിയെ മനസിലാക്കാൻ നമ്മൾ പ്രപഞ്ചതിൽനിന്നുതന്നെ തിരഞ്ഞെടുത്ത ഒരു പ്രാപഞ്ചികമായ ഉപമയാണ്. മരുഭൂമിയും ദൈവം തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ട്. അത് ജഡവും ചൈതന്യവും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. മരുഭൂമിയ്ക്ക് അതിൽ കാനൽജല ഭ്രമം ഉണ്ടാകുന്നു എന്ന് ഒരിയ്ക്കലും അറിയാൻ സാധിയ്ക്കില്ല. പക്ഷെ ദൈവത്തിനു തന്നിൽ ഉളവാകുന്ന പ്രപഞ്ചത്തിനെ അറിയുവാൻ സാധിയ്ക്കുന്നു. എന്നുമാത്രമല്ല, ദൈവത്തിനു അല്ലെങ്കിൽ ബോധത്തിന് മാത്രമേ അതിനു സാധിയ്ക്കുകയും ഉള്ളൂ. മരുഭൂമിയിലെ കാനൽ ജലവും പ്രപഞ്ചത്തിലെ ഒരു പ്രതിഭാസം മാത്രമാണ്, ആ കാനൽ ജലത്തിനെ അറിയാനും ബോധം അത്യാവശ്യമാണ്. അതുകൊണ്ട് മായാവിനോദനും മായയെ നീക്കി സായൂജ്യം നല്കുമാര്യനും എന്ന വരികളെ മനസിലാക്കാൻ വീണ്ടും ബോധത്തിന്റെ സ്വരൂപത്തിനെ തന്നെ ചിന്തിയ്ക്കണം. പ്രപഞ്ചം എന്നത് ഭ്രമ ദൃശ്യം ആണെങ്കിൽ പോലും ആ ഭ്രമത്തിനെ അറിയുന്നത് ബോധമാണ്. അപ്പോൾ പ്രപഞ്ചം സത്യമല്ല എന്ന് അറിഞ്ഞു സായൂജ്യം നേടാൻ സഹായിയായി നില്ക്കുന്നത് ആരാണ്? തീര്ച്ചയായും പ്രപഞ്ചത്തിനെ അറിയുന്ന ബോധം അല്ലെങ്കിൽ ദൈവം തന്നെയാണ്.
"നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ."
ഗുരുദേവൻ ദൈവത്തിന്റെ സ്വരൂപം എന്താണ് എന്ന് വ്യക്തമാക്കുന്നു. ദൈവത്തിന്റെ സ്വരൂപം സത്യവും, ജ്ഞാനവും, ആനന്തവും ആകുന്നു. അതായത് ദൈവം സത് ചിത് ആനന്തം ആകുന്നു. സത്യം അല്ലെങ്കിൽ സത് എന്നാൽ സ്വന്തം ഉണ്മ അല്ലെങ്കിൽ നിലനില്പ്പ് തിരിച്ചറിയാൻ കഴിയുന്ന വസ്തു എന്നാണ് അര്ഥം. ചിത് അല്ലെങ്കിൽ ജ്ഞാനം എന്നാൽ ബോധം. ആനന്തം എന്നാൽ മറ്റൊരു ബാഹ്യ വസ്തുക്കളെയും ആശ്രയിക്കാതെ സ്വയം അനുഭവിയ്ക്കുന്ന ആനന്തം. ആനന്തം ദൈവത്തിന്റെ മാത്രം വകയാണ്. ഉണ്ട് ഉണ്ട് എന്ന അറിവും ദൈവത്തിൽ അല്ലെങ്കിൽ ബോധത്തിൽ മാത്രം സംഭാവിയ്ക്കുന്നതാണ്. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ സത് ചിത് ആനന്തം എന്ന മൂന്നും വ്യത്യസ്തമല്ല. അവ ദൈവത്തിന്റെ മൂന്നു പര്യായപദങ്ങൾ മാത്രമാണ്. ഭൂതം ഭാവി വര്ത്തമാനം എന്നീ കാലങ്ങൾ പോലും ഭഗവാനിൽ ഉണ്ടെന്നു തോന്നുന്ന ഭ്രമ ദ്രിശ്യങ്ങൾ മാത്രമാണ്. അപ്പോൾ അവയും ദൈവം തന്നെ. മനസ്സിൽ വിവിധ ചിന്തകൾ ഉളവാക്കി ഉള്ളിൽ നിന്നും വാക്കുകളെ പുറത്തേയ്ക്ക് തള്ളിവിടുക എന്ന മായ കാട്ടുന്ന മായാവിയും ഭഗവാൻ തന്നെ. അതിനാൽ ദൈവമേ എന്റെ വാക്കുകളുടെ ഉത്തരവാദിത്വവും നിനക്കുതന്നെ.
"അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻപദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക."
ഭഗവാൻ അകവും പുറവും നിറഞ്ഞുനില്ക്കുന്നു. നമ്മിലെല്ലാം ഞാൻ ഉണ്ട് ഞാൻ ഉണ്ട് എന്ന രൂപത്തിൽ ചൈതന്യമായി നിലനില്ക്കുന്ന ബോധത്തിനെ അറിയാന്‍ ഒരു പ്രയാസവും ഇല്ല. പക്ഷെ വെളിയിൽ ഇങ്ങനെയൊരു ബോധം ഉണ്ടോ? നമ്മിലെ ബോധം തന്നെ വെളിയിലും ഉണ്ട്. നമ്മൾ നമ്മളെ ശരീരം എന്ന ഒരു മതിലുകൊണ്ട് വെളിയുമായി വേർതിരിയ്ക്കുന്നു. ഈ ശരീരം യഥാർഥത്തിൽ നമ്മുടെ അതിരല്ല. ശരീരവും ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിനു ജഡ വസ്തുക്കളിൽ ഒരു ജഡവസ്തു മാത്രമാണ്. ഞാന്‍ ജഡമാണ്, അഥവാ ഞാന്‍ ജഡവുമായി ബന്ധപ്പെട്ടവനാണ് എന്ന അജ്ഞാനം കളഞ്ഞു പുറത്തേയ്ക്ക് നോക്കിയാൽ സത്യബോധത്തോടെ സ്വകര്‍മ്മം ഗംഭീരമായി അനുഷ്ടിയ്ക്കുന്ന അനേകം ബോധരൂപങ്ങളെ തന്നില്‍നിന്നും അന്യമല്ലാതെ വെളിയിൽ കാണാം. സൂര്യനും, ഗ്രഹങ്ങളും, നക്ഷത്രങ്ങളും, എല്ലാം ആ ബോധത്തിന്റെ ശാസന അനുസരിച്ച് പ്രവര്ത്തിയ്ക്കുന്നവർ മാത്രം. കൃഷ്ണന്‍ ഗീതയില്‍ ആകാശത്ത് പ്രകാശിയ്ക്കുന്ന സൂര്യന്‍ ഞാനാണ് എന്നും മറ്റും പറയുന്നതിന്റെ അര്‍ഥം ഈ അനുഭവഅവസ്ഥയില്‍ എത്തിയാലേ അറിയാന്‍ കഴിയൂ. ഗുരുദേവന്‍ അത് വ്യക്തമായും അനുഭവിച്ചു. ഭൂമിയിൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ മാസം നോക്കി കൃത്യമായി വരുന്ന കാലങ്ങൾ, കൃത്യമായി സമയം നോക്കി പൂക്കുന്ന ചെടികൾ, എന്നിങ്ങനെ ബോധത്തിന്റെ കളികൾ നാലുപാടും കാണാം. ഒരു വിതിനകത്ത് പോലും ബോധം നിറഞ്ഞിരിയ്ക്കുന്നു. അകവും പുറവും നിറഞ്ഞ ഭഗവാനേ, നിന്നെ ഞാൻ വണങ്ങുന്നു.
" ജയിക്കുക മഹാദേവ!
ദീനവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിസേ്ധാ ! ജയിക്കക."
" ആഴമേറുംനിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം."
ഈ ലോകത്തിനു ഒരേ ഒരു സത്ത മാത്രമേ ഉള്ളൂ. അത് ബോധം അല്ലെങ്കിൽ ദൈവമാണ്. അതിനാൽ ആരാധനയ്ക്ക് അർഹൻ നീ മാത്രമാണ്. നീ തന്നെയാണ് കരുണയോടെ നമ്മെ എല്ലാവരെയും നിലനിര്ത്തി സംരഷിച്ചു പോരുന്നത്. നിന്നിൽ ബുദ്ധി ഉറച്ചാൽ സംശയങ്ങളും ഭയവും ഓടിയൊളിയ്ക്കും. മരണവും ജനനവും ഒന്നും എനിയ്ക്ക് ബാധകമല്ല. ഞാൻ ബോധമാണ്, കാണുന്നതും, അറിയുന്നതും എല്ലാം ബോധാതിനെ തന്നെയാണ് എന്നത് അലംഘനീയമായ ശാസ്ത്രീയമായ സത്യമാണ്. ആ സത്യത്തിനെ ഉൾക്കൊള്ളാൻ നമ്മൾ തയാറായാൽ നമ്മൾ വിവേകികൾ ആയിമാറുന്നു. അല്ലെങ്കിൽ അനേക ജഡ രൂപങ്ങളിൽ ഭ്രമിച്ച് സത്യം ഒരിയ്ക്കലും അറിയാൻ സാധിയ്ക്കാതെ അവിവേകികൾ ആയി ജനിച്ചും മരിച്ചും സംസാര സമുദ്രത്തിൽ ദുഖിച്ചു ദുഖിച്ചു കഴിയാം. നമ്മൾ ഗുരുദേവന്റെ വാക്കുകൾ ശ്രദ്ധയോടെ ശ്രവിച്ചു ഗുരു പറഞ്ഞ സത്യത്തിനെ ഉൾക്കൊള്ളണം. ദൈവം ഒന്നേ ഉള്ളൂ. അത് അഘണ്ട ബോധ സ്വോരൂപനായ പരമാത്മാവാണ്. അപ്പോൾ അമ്പലങ്ങളിൽ പോയി മറ്റു ദേവന്മാരെയും ദേവിമാരെയും പ്രാര്ധിയ്ക്കുന്നതോ? അതിനും കുഴപ്പമില്ല. അവരും ആ പരമാതമാവിന്റെ വിഭിന്ന രൂപങ്ങൾ എന്ന് ഉറപ്പാക്കണം. ഈ രീതിയിൽ സർവതിലും ദൈവത്തിനെ ദര്ഷിച്ചു ആ ദൈവത്തിൽ ആണ്ടു അതായി മാറാൻ ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടെ.
Posted on Facebook by : Dilimon Vjayansobhana
Read more ...

Tuesday, October 14, 2014

ദൈവദശകശതാബ്ദി

‘ദൈവദശകം’ ശതാബ്ദി നിറവില്‍

 “ദൈവമേ കാത്തുകൊള്‍കങ്ങ്‌…” എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശകം’ മലയാളി കുടുംബങ്ങള്‍ ആലപിക്കാന്‍ തുടങ്ങിയിട്ട്‌ നൂറു വര്‍ഷമാകുന്നു.

അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക്‌ ശേഷം ശ്രീനാരായണഗുരുദേവന്‍ മാനവരാശിക്ക്‌ നല്‍കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ്‌ ‘ദൈവദശകം’. അദ്വൈതദര്‍ശനത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ്‌ ഗുരുദേവന്‍ ദൈവദശകത്തിലൂടെ ലളിതമായി അവതരിപ്പിച്ചിട്ടുള്ളത്‌. 1914 ല്‍ ശിവഗിരി മഠത്തിലെ അവിടത്തെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക്‌ ചൊല്ലുവാനാണ്‌ ശ്രീനാരായണഗുരു ‘ദൈവദശകം’ പ്രാര്‍ത്ഥനാഗീതം രചിച്ചത്‌. എട്ടക്ഷരം വീതമുള്ള പത്ത്‌ ശ്ലോകങ്ങളാണ്‌ ഇതിലുള്ളത്‌. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക്‌ വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ്‌ ആലപിക്കാന്‍ കഴിയുന്ന കൃതിയില്‍ ഗുരുദേവന്റെ സത്യദര്‍ശനങ്ങള്‍ തെളിമയാര്‍ന്ന്‌ നിറഞ്ഞ്‌ നില്‍ക്കുന്നു. ഗുരുവിന്റെ കവിത്വം ഏറെ പ്രകടമാകുന്ന കൃതിയുമാണിത്‌.

ജാതിമതഭേദങ്ങള്‍ക്കപ്പുറം ആര്‍ക്കും അവരവര്‍ വിശ്വസിക്കുന്ന ഈശ്വരനെ മനസ്സില്‍കണ്ട്‌ പ്രാര്‍ത്ഥിക്കാന്‍ ദൈവദശകത്തിന്റെ ആലാപനത്തിലൂടെ കഴിയുമെന്നതും പ്രത്യേകതയാണ്‌. സരളവും പ്രസാദാത്മകവുമായ കൃതി മാനവരാശിക്ക്‌ മുഴുവന്‍ വേണ്ടിയുള്ളതാണ്‌. എന്നാല്‍ ഒരു സമുദായത്തിന്റെ മാത്രം പ്രാര്‍ത്ഥനാഗീതമായി ‘ദൈവദശകം’ ഒതുങ്ങിപ്പോകുന്നുവെന്നുള്ളതാണ്‌ ശതാബ്ദി വേളയിലെ ദുഃഖകരമായ കാര്യം. നൂറ്‌ വര്‍ഷം പിന്നിടുന്ന ഈ വേളയില്‍   ദൈവദശകശതാബ്ദി ആഘോഷങ്ങളിലേക്ക് നിങ്ങളെവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു .
Read more ...

'ആത്മോപദേശശതകം' എന്തിനു വേണ്ടി ?


'ആത്മാവി'നെ അറിയുന്ന ഉപദേശമാണ് ഗുരുവിന്ടെ "ആത്മോപദേശശതകം." ഞാൻ എന്നതിന് സംസ്കൃതത്തിലുള്ള തത്ത്വപരമായ വാക്കാണ് ആത്മാവ് . ആത്മജ്ഞാനം എന്നാൽ എന്നെത്തന്നെ അറിയുക എന്നതാണ്. ഞാൻ എന്നെത്തന്നെ പൂർണ്ണമായി അറിയുമ്പോൾ വ്യക്തമായി കിട്ടുന്ന ഒരു കാരമുണ്ട് . ഞാൻ ഉണ്ടായിരിക്കുന്നത് ആകെ ഉള്ള ഉണ്മയുടെ ഭാഗമായിട്ടു മാത്രമാണ് എന്നുള്ളത് . അങ്ങനെ സൂക്ഷമായി ഞാൻ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഞാൻ എന്ന ഉണ്മയും ആകെ ഉള്ള ഉണ്മയും രണ്ടല്ല എന്ന് തെളിഞ്ഞു കിട്ടും. എന്നെ സംബന്ധിക്കുന്ന അറിവും സത്യത്തെ സംബന്ധിക്കുന്ന അറിവും രണ്ടറിവല്ല എന്ന് ബോധ്യപ്പെടും . വാസ്തവത്തിലുള്ള ഞാൻ എന്നത് സമസ്തയോളം നിറഞ്ഞു നിൽക്കുന്നതാണെന്ന് തെളിഞ്ഞു കിട്ടും. ആ തെളിഞ്ഞു കിട്ടൽ തന്നെ അദ്വൈതാനുഭൂതി. ഇതുകൊണ്ടുള്ള ഗുണം എന്തെന്ന് ചോദിച്ചാൽ എനിക്ക് ഞാനായി ജീവിക്കാം എന്നാതാണ് ഗുണം -- സ്വാമി മുനി നാരായണ പ്രസാദ്. [ഞാനിനെ തെളിഞ്ഞു കിട്ടിയാലുള്ള അനുഭവമാണ് നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന ആനന്ദം . അതുകൊണ്ട് സുഖത്തിനെ അന്വേഷിച്ചു ലോകത്തിൽ എവിടെയും തപ്പിനടന്നാൽ കിട്ടില്ല. അതുള്ളത്‌ നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് സാദ്ധ്യമാക്കേണ്ട വഴിയാണ് ഗുരു ആദ്യ ശ്ലോകത്തിൽ പറയുന്നത്. ' കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണ് വണങ്ങിയോതിടെണം 'എന്ന് . അതായത് ഇന്ദ്രിയങ്ങൾ അഞ്ചും ( കണ്ണ്,മൂക്കു,നാവു,ചെവി,ത്വക്ക് ) ഉള്ളിലേക്ക് തിരിച്ചു സ്വയം നിയന്ത്രണത്തിലാക്കികൊണ്ട് വീണ്ടും വീണ്ടും വീണു വണങ്ങി അഭ്യസിക്കെണ്ടാതാണ് എന്നർത്ഥം . അതിനാണ് ഏകാഗ്രമായ പ്രാർത്ഥനയും, ജപവും പിന്നെ ധ്യാനവും.

 Posted on Facebook Group by : Subha Kumari Thulasidharan

-------------------------------------------------------------------------------------------------------------------

ആത്മോപദേശശതകം - ശ്രീനാരായണഗുരുദേവന്‍


അറിവിലുമേറിയറിഞ്ഞീടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി-
ത്തെരുതെരെ വീണുവണങ്ങിയോതിടേണം.

കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോർക്കിലെല്ലാം
പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ
തിരുവുരുവാണു തിരഞ്ഞു തേറിടേണം.

വെളിയിലിരുന്നു വിവർത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോർത്താൽ
ജലനിധിതന്നിലുയർന്നിടും തരംഗാ-
വലിയതുപോലെയഭേദമാ‍യ് വരേണം.

അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം.

ഉലകരുറങ്ങിയുണർന്നു ചിന്ത ചെയ്യും
പലതുമിതൊക്കെയുമുറ്റു പാർത്തുനിൽക്കും
വിലമതിയാത വിളക്കുദിക്കയും പിൻ-
പൊലികയുമില്ലിതു കണ്ടു പോയിടേണം.

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം?.

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.

“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമ&#3#3399; പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു.

തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം.

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന, വർത്തി വൃത്തിയത്രേ

അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.

അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?

ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?

പ്രിയമൊരു ജാതിയിതെൻ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തൻ
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.

അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടുകൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകർമ്മമവന്നു വേണ്ടി മാത്രം.

അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഒരുവനു നല്ലതുമന്യനല്ലലും ചേർ-
പ്പൊരു തൊഴിലാത്മവിരോധി,യോർത്തിടേണം.
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയിൽ വീണെരിഞ്ഞിടുന്നു.

അവയവമൊക്കെയമർത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവൻ നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.

ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകർത്തൃകർമ്മമായും
വരുവതു കാൺക! മഹേന്ദ്രജാലമെല്ലാം.

അടിമുടിയറ്റടിതൊട്ടു മൗലിയന്തം
സ്ഫുടമറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.

മനമലർ കൊയ്തു മഹേശപൂജ ചെയ്യും
മനുജനുമറ്റൊരു വേല ചെയ്തിടേണ്ട;
വനമലർ കൊയ്തുമതല്ലയായ്കിൽ മായാ-
മനുവുരുവിട്ടുമിരിക്കിൽ മായ മാറും.

ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമില്ലറിവില്ലറിവെന്നറിഞ്ഞു സർവ്വം
വിടുകിലവൻ വിശദാന്തരംഗനായ് മേ-
ലുടലിലമർന്നുഴലുന്നതില്ല നൂനം.

അനുഭവമാദിയിലൊന്നിരിക്കിലില്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധർമ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം.

അറിവു നിജസ്ഥിതിയിങ്ങറിഞ്ഞിടാനായ്
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.

അരനൊടിയാദിയരാളിയാർന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തൻ-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.

ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീർന്നെഴുമാദിസൂര്യനത്രേ.

അറിവിനു ശക്തിയനന്തമുണ്ടിതെല്ലാ-
മറുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായിതിലന്യസാമ്യമാർന്നു-
ള്ളുരുവിലമർന്നു തെളിഞ്ഞുണർന്നിടേണം.

വിഷമതയാർന്നെഴുമന്യ വെന്നുകൊൾവാൻ
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാൽ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.

പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം.

അരുളിയ ശക്തികളെത്തുടർന്നു രണ്ടാം
പിരിവിവയിൽ സമതൻവിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലായിടുന്നു.

സമയിലുമന്യയിലും സദാപി വന്നി-
ങ്ങമരുവതുണ്ടതതിൻ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിൻ-
ഭ്രമകലയാലഖിലം പ്രമേയമാകും.

‘ഇതു കുട’മെന്നതിലാദ്യമാ‘മിതെ’ന്നു-
ള്ളതു വിഷമാ ‘കുട’മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതിനിതുതാൻ കരുവെന്നു കണ്ടിടേണം.

‘ഇദമറി’ വെന്നതിലാദ്യമാ ‘മിതെ’ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേൽ സദ്-
ഗതി വരുവാനിതിനെബ്‌ഭജിച്ചിടേണം.

പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികൾ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

പല മതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാതമർന്നിടേണം.

ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നുതാനെ-
ന്നറിവളവും ഭ്രമമെന്നറിഞ്ഞിടേണം.

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

ഒരു മതമാകുവതിന്നുരപ്പതെല്ലാ-
വരുമിതു വാദികളാരുമോർക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.

തനുവിലമർന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സർവ്വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോർക്കിലാരും.

അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമർത്തിടേണം.

നിലമൊടു നീരതുപോലെ കാറ്റു തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയർന്നറിവായി മാറിടുന്നു.

അറിവിലിരുന്നൊരഹന്തയാദ്യമുണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങൾപോലെ മായാ-
മരമഖിലം മറയെപ്പടർന്നിടുന്നു.

ധ്വനിമയമായ്‌ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിങ്കലശേഷദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂർത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയം പ്രകാശം!

ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
മതിയറുവാൻ മനനം തുടർന്നിടേണം.

ഉണരുമവസ്ഥയുറക്കിലില്ലുറക്കം
പുനരുണരുമ്പോഴുതും സ്‌ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വനിതയിൽനിന്നു പുറന്നു മാറിടുന്നു.

നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.

കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുയർന്നമർന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുമുള്ള കർമ്മമത്രേ!

അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദികാര്യമാകും
സലിലരസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.

നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.

അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും, പ്രകാശമാത്രം;
അറിവറിയുന്നവനെന്നു രണ്ടുമോർത്താ-
ലൊരു പൊരുളാമതിലില്ല വാദമേതും.

അറിവിനെയും മമതയ്‌ക്കധീനമാക്കി-
പ്പറയുമിതിൻ പരമാർത്ഥമോർത്തിടാതെ,
പറകിലുമപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവനന്യമാകുവീല.

വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാർന്ന തന്റെ ധർമ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയർന്നറിവായി മാറിടുന്നു.

പരവശനായ്പ്പരതത്ത്വമെന്റെതെന്നോർ-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.

അറിവിലിരുന്നപരത്വമാർന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താൻ
പരവശനായറിവീല പണ്ഡിതൻ താൻ-
പരമരഹസ്യമിതാരു പാർത്തിടുന്നു!

പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.

ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണർന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!

ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും;വരവറ്റുനിൽപ്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതൻ വടിവാർന്നു നിന്നിടുന്നു.

ഗണനയിൽനിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.

അരവവടാകൃതിപോലഹന്ത രണ്ടാ-
യറിവിലുമംഗിയാലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമോഹശാലി.

ശ്രുതിമുതലാം തുരഗം തൊടുത്തൊരാത്മ-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പെരുമാറിടുന്നജസ്രം.

ഒരു രതിതന്നെയഹന്തയിന്ദ്രിയാന്തഃ
കരണകളേബരമൊന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങും, വേറാ-
മറിവവനെന്നറിവോളമോർത്തിടേണം.

സവനമൊഴിഞ്ഞു സമത്വമാർന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിച്ചിടുന്നു.

ക്രിയയൊരു കൂറിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നിൽക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.

ഒരു പൊരുളിങ്കലനേകമുണ്ടനേകം
പൊരുളിലൊരർത്ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമറിവീലതിഗോപനീയമാകും.

പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുൾ-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോർക്കിലേകം.

പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂർമ്മിജാലം
അകമലരാർന്നറിവൊക്കെ മുത്തുതാൻ താൻ
നുകരുവതാമമൃതായതിങ്ങു നൂനം.

മണലളവറ്റു ചൊരിഞ്ഞ വാപിയിന്മേ-
ലണിയണിയായല വീശിടുന്ന വണ്ണം
അനൃതപരമ്പര വീശിയന്തരാത്മാ-
വിനെയകമേ ബഹുരൂപമാക്കിടുന്നു.

പരമൊരു വിണ്ണു, പരന്ന ശക്തി കാറ്റാ-
മറിവനലൻ, ജല, മക്ഷ, മിന്ദ്രിയാർത്ഥം
ധരണി, യിതിങ്ങനെയഞ്ചു തത്വമായ് നി-
ന്നെരിയുമിതിന്റെ രഹസ്യമേകമാകും.

മരണവുമില്ല, പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നിൽ-
പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.

ജനിസമയം സ്ഥിതിയില്ല ജന്മിയന്യ-
ക്ഷണമതിലില്ലിതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെ തന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.

സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദിക്കിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതോർത്താൽ
ക്ഷിതി മുതലായവ ഗീരു മാത്രമാകും.

പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.

അരണി കടഞ്ഞെഴുമഗ്നി പോലെയാരാ-
യ്‌വവരിലിരുന്നതിരറ്റെഴും വിവേകം
പരമചിദംബരമാർന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സർവ്വം.

ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിൻ സ്വഭാവമാകും
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിർവ്വികാരമാകും.

അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോർക്കിലസത്യമുള്ളതുർവ്വീഃ
നിരവധിയായ് നിലയറ്റു നിൽപ്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.

നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.

തനു മുതലായതു സർവ്വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ലയിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോർത്താ-
ലനൃതവുമല്ലതവാച്യമായിടുന്നു.

സകലവുമുള്ളതുതന്നെ തത്വചിന്താ-
ഗ്രഹനിതു സർവ്വവുമേകമായ് ഗ്രഹിക്കും;
അകമുഖമായറിയായ്കിൽ മായയാം വൻ-
പക പലതും ഭ്രമമേകിടുന്നു പാരം.

അറിവിലിരുന്ന സദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.

അനൃതമൊരസ്തിതയേ മറയ്ക്കുകില്ലെ-
ന്നനുഭവമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം സദ്-
ഘനമതിനാലേ കളേബരാദികാര്യം.

പ്രിയവിഷയം പ്രതിചെയ്തിടും പ്രയത്നം
നിയതവുമങ്ങനെ തന്നെ നിൽക്കയാലേ
പ്രിയമജമവ്യയമപ്രമേയമേകാൻ
ദ്വയമിതുതാൻ സുഖമാർന്നു നിന്നിടുന്നു.

വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതു കൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ
ക്രിയയൊരു കേവലബാഹ്യലിംഗമാകും.

ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗതപ്രിയം വിടാതീ
നിലയിലിരിപ്പതുകൊണ്ടു നിത്യമാത്മാ.

ഉലകവുമുള്ളതുമായ്ക്കലർന്നു നിൽക്കും
നില വലുതായൊരു നീതികേടിതത്രേ
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം.

വിപുലതയാർന്ന വിനോദവിദ്യ മായാ-
വ്യവഹിതയായ് വിലസുന്ന വിശ്വവീര്യം
ഇവളിവളിങ്ങവതീർണ്ണയായിടും, ത-
ന്നവയവമണ്ഡകടാഹകോടിയാകും.

അണുവുമഖണ്ഡവുമസ്തി നാസ്‌തിയെന്നി-
ങ്ങനെ വിലസുന്നിരുഭാഗമായി രണ്ടും;
അണയുമനന്തരമസ്‌തി നാസ്‌തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.

അണുവറിവിൻ മഹിമാവിലങ്ഗമില്ലാ-
തണയുമഖണ്ഡവുമന്നു പൂർണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൌനഘനാമൃതാബ്ധിയാകും.

ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മാ-
സ്വതയറിയാതറിവെന്നു ചൊല്ലിടേണം.

അറിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.

അതുമിതുമല്ല സദർത്ഥമല്ലഹം സ-
ച്ചിതമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമർന്നിടേണം!
Read more ...

Monday, February 24, 2014

ഒരു മതവും അന്യമല്ല




ഒരു മതവും അന്യമല്ല ...
(യുഗപുരുഷന്‍ )
Read more ...

Saturday, February 22, 2014

നവോത്ഥാനത്തിന്റെ പതാകവാഹകന്‍


ഗുരുദേവ ധര്‍മം ജയിക്കട്ടെ!!!!!!!

ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.

125 വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്. അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ നോക്കി ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച പ്രത്യേക സാഹചര്യം നിലനിന്നിരുന്ന കാലത്താണ് ജാതി- മത ഭ്രാന്തുകള്‍ക്കെതിരായി ശ്രീനാരായണ ഗുരു രംഗത്ത് വന്നത്.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു, ഒരു ക്ഷേത്രമെന്നല്ല ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നായിരുന്നു. ക്ഷേത്രമെന്നല്ല മാതൃകാ സ്ഥാനം എന്നാണ് ശ്രീനാരായണ ഗുരു എഴുതിവെച്ചത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങള്‍ ശ്രീനാരായണ ഗുരുവിനെ വിളിച്ചുകൊണ്ടുപോയി നാനാഭാഗങ്ങളില്‍ ക്ഷേത്രങ്ങളുണ്ടാക്കി. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രവും ശ്രീനാരായണഗുരു മുന്‍കൈയെടുത്താണ് സ്ഥാപിച്ചത്. ജാതീയമായ വിവേചങ്ങളില്ലാത്ത ക്ഷേത്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയാണ് തലശ്ശേരിയില്‍ സ്വീകരിച്ചത്. മുരുക്കുംപുഴയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് പകരം നാല് വാക്കുകളായിരുന്നു എഴുതി വെച്ചത്. ‘സത്യം ധര്‍മ്മം ദയ സ്നേഹം’. ചേര്‍ത്തല കളവന്‍കോട് ക്ഷേത്രത്തിലും വൈക്കത്ത് ഉല്ലല ക്ഷേത്രത്തിലും കണ്ണാടിയാണ് സ്ഥാപിച്ചത്. തൃശൂര്‍ കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കാണ് സ്ഥാപിച്ചത്. അങ്ങനെ ഓരോ ക്ഷേത്രനിര്‍മാണത്തെയും തുടര്‍ന്ന് വിശ്വാസികളുടെ പിന്തുണയാര്‍ജ്ജിച്ച ശ്രീനാരായണ ഗുരു പടിപടിയായി ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിച്ചത്.

1917ല്‍ ശ്രീനാരായണ ഗുരു ക്ഷേത്രനിര്‍മാണത്തെ ഇനി പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട് സ്വീകരിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കാ
നാണ് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 1928ല്‍ ശ്രീനാരായണ ഗുരു അന്തരിക്കുന്നത് വരെ സാമൂഹ്യമാറ്റത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സംഭാവനകള്‍ മലയാളത്തിനും മലയാള ഭാഷക്കും എത്രത്തോളം ഗുണം ചെയ്തു എന്ന് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. മലയാള ഭാഷയും സാഹിത്യവും ഗുരുദേവനും തമ്മിലുള്ള ബന്ധം മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരമൊരു വിഷയം ചര്‍ച്ച ചെയയ്പ്പെടുന്ന ഈ വേദിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.

ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിനെ സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല. അദ്ദേഹം മലയാളം സംസ്കൃതം തമിഴ് ഭാഷകളിലായി 70കൃതികള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതം മലയാളം തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. കായംകുളത്തിനടുത്ത് പുതുപ്പള്ളിയില്‍ അദ്ദേഹം സംസ്കൃതത്തില്‍ ഉന്നത പഠനം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ സംസ്കൃത വ്യാകരണത്തിലും വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടാക്കാന്‍ ഗുരുവിന് സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ വിലിയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അദ്ദേഹം രചിച്ച കൃതികളാണ് അതിലൊന്ന്. ഗുരുദേവന്റെ ആദര്‍ശങ്ങളെ പിന്‍പറ്റി എഴുതപ്പെട്ട രചനകളും ഇതോടൊപ്പം കാണണം. അതുകൂടി ചേരുമ്പോള്‍ മാത്രമാണ് ഗുരുദേവ സാഹിത്യം സമ്പൂര്‍ണമാവുക. കുമാരനാശാന്‍ മുതല്‍ പ്രൊഫ. എം കെ സാനുവരെ എത്രയോ പ്രഗത്ഭരായ എഴുത്തുകാര്‍ ഗുരുദേവന്റെ ആശയങ്ങളെ കുറിച്ച് എഴുതി. അവരുടെ സംഭാവനകൂടി ഉള്‍ചേര്‍ക്കുമ്പോള്‍ കണ്ണെത്താദൂരത്തേക്ക് പടര്‍ന്ന് കിടക്കുന്ന കടല്‍പോലെയാണ് ഗുരുദേവ സാഹിത്യം എന്ന് പറയേണ്ടി വരുന്നു.

ശ്രീനാരായണ ഗുരു സാഹിത്യസൃഷ്ടികള്‍ നടത്തുന്ന കാലം വളരെ പ്രത്യേകതയുള്ളതാണ്. കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഒരു നൂറ്റാണ്ട്കാലം മലയാള സാഹിത്യ രംഗം ശുഷ്കമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരുപാട് കാവ്യ ഗ്രന്ഥങ്ങളുണ്ടായെങ്കിലും ഒട്ടും പുതുമയുള്ളതായിരുന്നില്ല. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വീണ്ടും സജീവമായി. ‘ഓമനതിങ്കള്‍ക്കിടാവോ” എന്ന ഉറക്കുപാട്ടൊക്കെ എഴുതിയ ഇരയിമ്മന്‍തമ്പിയും മറ്റും ഇക്കാലത്താണ് വരുന്നത്. മലയാളത്തില്‍ ആദ്യമായി നോവലും നാടകവും എഴുതപ്പെട്ടു. ഇങ്ങനെ പ്രതാപം വീണ്ടെടുക്കുന്ന മലയാള സാഹിത്യത്തിന് ദാര്‍ശനികതയുടെ ദിവ്യശോഭ നല്‍കാന്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് സാധിച്ചു. അദ്ദേഹം പ്രധാനമായും കവിയായിരുന്നു. വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് ഗുരു ഗദ്യത്തിലെഴുതിയത്. മലയാളകവിതയ്ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണദ്ദേഹം. അതോടൊപ്പം പുരോഗമന സാഹിത്യം എന്ന് നാമിപ്പോള്‍ വിശേഷിപ്പിക്കുന്ന സാഹിത്യശാഖയ്ക്ക് വിത്തിട്ടത് അദ്ദേഹമാണ്. കേന്ദ്രസാഹിത്യ അക്കാദമി ഭാരതീയ സാഹിത്യശില്‍പ്പികളെപറ്റി പുറത്തിറക്കിയ പുസ്തകത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. കവിതയിലെ ആശയങ്ങളെ കുറിച്ച് ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാകവി കുമാരനാശാന്‍ പോലും ഗുരുവിന്റെ കാവ്യസംബന്ധിയായ ഉപദേശങ്ങള്‍ സ്വീകരിച്ചു. കവിതയില്‍ ശൃംഗാരം കടന്നുവരരുതെന്ന് ഗുരു ആശാനെ ഉപദേശിക്കുകയുണ്ടായി. അന്നത്തെ മലയാള കവിതയില്‍ നിറയെ ശൃംഗാരമായിരുന്നു. ഇത് തെറ്റായ മൂല്യബോധം സൃഷ്ടിക്കുമെന്ന് ഗുരുവിന് തോന്നിയിരിന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

1935 ഓടുകൂടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായതെന്നാണ് സാഹിത്യ ഗവേഷകരുടെ അഭിപ്രായം. അത് കമ്യൂണിസ്റുകാരുടെ മാത്രം സാഹിത്യമാണെന്ന് പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഗുരു അന്തരിച്ചതിന് ശേഷമാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായത് എന്ന് പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പരിഗണിച്ചില്ല എന്ന തോന്നല്‍ ഉളവാക്കും. യഥാര്‍ത്ഥത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത് ശ്രീനാരായണ ഗുരുവാണ്. ‘കല ജീവിതത്തിന് വേണ്ടി’ എന്നു കരുതിയവരാണ് പുരോഗമന സാഹിത്യകാരന്‍മാര്‍. സമത്വം സാഹോദര്യം സ്വാതന്ത്യ്രം എന്നിവയാണ് അവരെ നയിച്ചത്. ഈ മൂല്യങ്ങള്‍ എക്കാലത്തെയും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനാലാണ് പുരോഗമനസാഹിത്യകാരന്‍മാരെ കമ്യൂണിസ്റ് സാഹിത്യകാരന്‍മാരായി മാറ്റി നിര്‍ത്തിയത്. എന്നാല്‍, 1914ല്‍ തന്നെ ശ്രീനാരായണ ഗുരു സമത്വവും സാഹോദര്യവും ഉയര്‍ത്തിക്കാട്ടുന്ന ‘ജാതിനിര്‍ണയം’ എന്ന കൃതി രചിച്ചുകഴിഞ്ഞിരുന്നു. വെറും അഞ്ച് പദ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. പക്ഷെ, ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു ആ ചെറുകൃതി.

‘ഒരു ജാതി ഒരുമതം / ഒരുദൈവം മനുഷ്യന് / ഒരു യോനി ഒരാകാരം / ഒരുഭേദവുമില്ലതില്‍’ എന്ന് അദ്ദേഹം എഴുതി. ‘നരനും നരനും തമ്മില്‍ / സാഹോദര്യമുദിക്കണം / അതിന് വിഘ്നമായുള്ള- / തെല്ലാമില്ലാതെയാക്കണം’. എന്ന കാര്യത്തിലും ഗുരുവിന് സംശയമില്ല. ഈ കൃതികളാണ് മലയാള സാഹിത്യത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത്. ആശാനെപോലുള്ളവര്‍ ഗുരുദേവന്‍ നല്‍കിയ പതാക ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംസ്കൃതത്തില്‍ നല്ല അറിവുണ്ടായിരുന്ന നാരായണ ഗുരു മലയാളത്തിലെഴുതുമ്പോള്‍ ശുദ്ധമലയാളം തന്നെയാണ് പ്രയോഗിച്ചത്. ഏറ്റവും ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഉപനിഷത്തിലെയും മറ്റും ഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി വ്യാഖ്യാനിച്ചവര്‍ മലയാളത്തില്‍ അധികമില്ല. ലളിതമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ അത് മോശമാണ് എന്ന് കരുതുന്നവര്‍ ഗുരുവിനെ വായിച്ച് പഠിക്കണം. ഗുരുവിന്റെ ‘അറിവ്’ എന്ന പുസ്തകം ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. വെറും പതിനഞ്ച് പദ്യശകലങ്ങള്‍. 60വരി മാത്രം. പക്ഷെ, ഓരോ വരിയും ആരംഭിക്കുന്നത് അറിവ് എന്ന വാക്കിലാണ്. ആ കാലത്തെ എഴുത്തുകാര്‍ സംസ്കൃതം കൂട്ടികലര്‍ത്തിയെഴുതി പൊങ്ങച്ചം കാണിക്കാറായിരുന്നു പതിവ്. ശ്രീനാരായണ ഗുരുവാകട്ടെ പച്ചമലയാളത്തിലാണ് ഈ കൃതി എഴുതിയത്. വിവര്‍ത്തന ശാഖക്കും അദ്ദേഹം സംഭാവനകള്‍ നല്‍കുകയുണ്ടായി. തിറുക്കുറള്‍ എന്ന പ്രസിദ്ധമായ തമിഴ് ഗ്രന്ഥം അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.

എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ മാത്രം ഒതുങ്ങുന്നില്ല ഗുരുദേവന്‍ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍. ഉപദേശങ്ങള്‍ പോലെ അവിടവിടെയായി അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഭാഷാഭംഗിയും ആശയഗാംഭീര്യവുമുള്ള രത്നങ്ങളാണ്. ഏറ്റവും നല്ല ഒരുദാഹരണം പറയാം. ‘ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത്’ എത്ര ലളിതമായ വാക്കുകളാണിവ. പക്ഷെ, എത്രവലിയ ആശയം. മാതൃകസ്ഥാനം എന്നത് ഈ ക്ഷേത്രമല്ല. ഈ നാടും മാത്രമല്ല. ഈ ലോകം തന്നെയാണ്. അതുപോലെ ആലുവയില്‍ 2-ാം ലോകമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഗുരു അതിന്റെ കവാടത്തില്‍ എഴുതിവെച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്’ എന്ന്.

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു. ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.

Read more ...

സദാചാരം


Read more ...
Designed By Published.. Blogger Templates